തൃശൂർ: ബിജെപി നേതാക്കൾ വാടാനപ്പള്ളിയിൽ കിറ്റ് വിതരണം ചെയ്തുവെന്ന പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് പോലീസ്. സിസിടിവി ദൃശങ്ങൾ പരിശോധിച്ചെന്നും കിറ്റ് ആവശ്യപ്പെടുന്നതോ വിതരണം ചെയ്യുന്നതോയുള്ള ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്യാൻ തയാറാക്കിയ കിറ്റുകളാണിതെന്നാണ് ബിജെപിയുടെ വാദം. കിറ്റ് ഓർഡർ ചെയ്ത വ്യക്തിയെയും കടയുടമയെയും വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ഇതിനുശേഷമേ അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബിജെപി നേതാവും നടനുമായ ദേവൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. താൻ സ്ഥലത്തെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നും ഷെഡ്യൂൾ ചെയ്ത പ്രകാരമാണ് അവിടെ എത്തിയതെന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ പിന്തുടരുകയായിരുന്നുവെന്നും ദേവൻ പറഞ്ഞു.